രണ്ടില ചിഹ്നം; സത്യം ജയിക്കുമെന്നതിന്റെ തെളിവെന്ന് ജോസ് കെ മാണി

കോട്ടയം: സത്യം വിജയിക്കുമെന്നതിന്റെ തെളിവാണ് ഇലക്ഷന്‍ കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി. മാണി സാറിന്റെ ആത്മാവ് നമ്മളോടൊപ്പം ഏറ്റവും കൂടുതല്‍ സന്തോഷിക്കുമെന്ന് ഉറപ്പാണ്. മാണി സാറ് പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുമുള്ള തിരിച്ചടിയാണ് ഈ വിധി. കേരള കോണ്‍ഗ്രസ് എം ഏതാണെന്ന് തെളിയിക്കുന്ന വിധിയാണിത്. കേരള കോണ്‍ഗ്രസ് എം എന്ന പേര് ഞങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജോസ് പക്ഷം എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ മുതല്‍ ജോസ് പക്ഷം അവസാനിച്ചു. ഇനി മുതല്‍ കേരള കോണ്‍ഗ്രസ് എം മാത്രമാണുള്ളത്. അത് ഞങ്ങളാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഔദ്യോഗിക കേരള കോണ്‍ഗ്രസിന്റെ ചിഹ്നം രണ്ടിലയാണ്. ഈ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ എനിക്കെതിരെ നിരന്തരമായ വ്യക്തിഹത്യയുണ്ടായി. എന്തൊക്കെ വാക്കുകളാണ് എനിക്കെതിരെ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എനിക്കെതിരെ മാത്രമല്ല. എന്റെ പിതാവിനെതിരെയും പരോക്ഷമായി വ്യക്തിഹത്യ നടന്നു. അവിടെയൊന്നും മറുപടി പറയാന്‍ ഞാന്‍ വന്നില്ല. ഞാന്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടിന് പിന്നില്‍ രാഷ്ട്രിയം മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതെന്ന് തിരിച്ചറിഞ്ഞു. ചിഹ്നവും തിരികെ കിട്ടി. ഈ കുടുംബത്തിന്റെ വാതില്‍ തുറന്നു കിടക്കുകയാണ്. അവരൊക്കെ ഈ കുടുംബത്തിലേക്ക് തിരികെ വരണമെന്നാണ് അഭ്യര്‍ഥന. പല മേഖലകളിലുമുള്ള ജനപ്രതിനിധികള്‍ രണ്ടില ചിഹ്നത്തില്‍ വിജയിച്ചവരാണ്. അവര്‍ ഈ കുടുംബത്തില്‍ കാണേണ്ടവരാണ്. അവര്‍ അതില്‍ നിന്നും മാറിപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Top