jornalist arrest ; town si pm vimodh againest investigation

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകരെ ബലമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

ഇന്നു വൈകിട്ടോടെ ഇയാള്‍ക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്കും എ.പ്രദീപ്കുമാര്‍ എംഎല്‍എയ്ക്കും ഉറപ്പു നല്‍കി.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇയാളെ ടൗണ്‍ എസ്‌ഐ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തും.

ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

മാധ്യമപ്രവര്‍ത്തകര്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍നിന്നും ടൗണ്‍ എസ്‌ഐ പി.എം.വിമോദും സംഘവും കസ്റ്റഡിയിലെടുത്തത്.

ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. അതേസമയം, ഇങ്ങനെയൊരു നിര്‍ദേശം ജില്ലാ ജഡ്ജി പൊലീസിന് നല്‍കിയിട്ടില്ലെന്ന് കോടതിവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. സുരക്ഷ ശക്തമാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും ജില്ലാ ജഡ്ജി ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചു.

തുടര്‍ന്ന്, സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി.പ്രേംദാസ്, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) പി.കെ.രാജു എന്നിവരുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

സംഭവത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേക്കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് സംഭവം വിശദീകരിച്ചു.

മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പറയപ്പെടുന്ന ജില്ലാ ജഡ്ജിയെ നേരില്‍കണ്ട് പരാതി നല്‍കാനും മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ജില്ലയിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.രാജു അഗസ്റ്റിന്‍ വ്യക്തമാക്കി. ഇരുകൂട്ടരും തമ്മില്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെക്കുറിച്ച് അന്വേഷിച്ച് പറയാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെട്ട വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.

ഡിജിപിയെ ഫോണില്‍ ബന്ധപ്പെട്ടാണ് വിഎസ് പൊലീസിനെതിരായ തന്റെ പ്രതിഷേധം അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലം പ്രയോഗിച്ച പൊലീസ് നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രി വി.എസ്.സുനില്‍കുമാര്‍, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ തുടങ്ങിയവരും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ അപലപിച്ചു.

മാവോയിസ്റ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിനകത്തേക്കു പ്രവേശിപ്പിക്കരുതെന്നു ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

×

Top