Jomon Puthenpurackal’s new allegations against the Congress Leader on Jisha murder case

കൊച്ചി: ഉന്നത യുഡിഎഫ് നേതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മുന്‍നിര്‍ത്തി ധനസഹായം ജിഷയുടെ മാതാവിന് നല്‍കിയതെന്ന് സംശയിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍.

പെരുമ്പാവൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷയെന്നും സ്വത്തില്‍ അവകാശമുന്നയിച്ച് ഈ നേതാവിനെ ജിഷ കണ്ടതിന് പിന്നാലെ നടന്ന കൊലപാതകം സമഗ്രമായി അന്വേഷിക്കണമെന്നുമുള്ള തന്റെ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും ജോമോന്‍ എക്‌സ്പ്രസ് കേരളയോട് വ്യക്തമാക്കി.

ജിഷയുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഈ പ്രമുഖ നേതാവ് മരണസമയത്ത് സംഭവ സ്ഥലം സന്ദര്‍ശിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചവരോട് മരണവീട്ടില്‍ താന്‍ പോകാറില്ലെന്ന വിവരമാണ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ ദുരൂഹമായി വിട്ടു നിന്ന ഈ നേതാവ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനൊപ്പം 15 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനായി പോയത് തന്റെവീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാനാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ ആരോപിച്ചു.

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ മൃഗീയ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകും വരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഭയ കേസില്‍ 24 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യിപ്പിച്ച ജോമോന്റെ പുതിയ നീക്കം അന്വേഷണ സംഘവും ഗൗരവമായാണ് കാണുന്നത്.

ജോമോനില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ആരോപണ വിധേയരായ നേതാവിനെയും മകനടക്കമുള്ളവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസ് രാഷ്ട്രീയ മേഖലയിലെ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലുടെ ജോമോന്‍ ഉന്നയിച്ചത്.

(ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം ചുവടെ…)

സര്‍,

പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.

മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണ്.

രാജ്യത്തെ തന്നെ നടുക്കിയ കൊലക്കേസായിട്ടു പോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.

പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടി എസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരപൂര്‍വ്വം
25.5.2016
തിരുവനന്തപുരം

ജോമോന്‍ പുത്തന്‍പുരക്കല്‍

Top