വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട്. കാക്കനാട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അപകടം നടന്ന് മണിക്കൂറുകൾ വൈകിയാണ് ജോമോന്റെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

കേസിലെ ഒന്നാം പ്രതിയായ ജോമോൻ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബിൽ പരിശോധന നടത്തിയത്.

5ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.

Top