നിഗൂഢതകള്‍ നിറഞ്ഞ് കൂടത്തായി; പൊന്നാമറ്റത്തു നിന്ന് സാധനങ്ങളുമായി ഷാജു പടിയിറങ്ങി

കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ജോളിയുടെ ഭര്‍ത്താവ് ഷാജു വീട്ടില്‍നിന്ന് സാധനങ്ങളുമായി പടിയിറങ്ങി.റോയിയുടെ സഹോദരി രഞ്ജി എറണാകുളത്തുനിന്ന് കൂടത്തായിയിലെ വീട്ടിലെത്തിയിരുന്നു. അവരാണ് പോകണമെന്നാവശ്യപ്പെട്ടതെന്ന് ഷാജു പറഞ്ഞു. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കള്‍ പറയുന്നത്.

പുലിക്കയം എന്ന സ്ഥലത്തുള്ള ഷാജുവിന്റെ വീട്ടിലേക്കാണ് ചാക്കുകെട്ട് കൊണ്ടുപോയത്. ആറംഗ കുടുംബത്തിന്റെ ദുരൂഹ മരണത്തില്‍ ജോളിയുടെ പങ്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഭര്‍ത്താവ് ഷാജു നേരത്തേ ഒഴിഞ്ഞുമാറിയിരുന്നു. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഷാജു പറഞ്ഞത്. എന്നാല്‍ കേസന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പൊലീസ് ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. പിന്നീടു വിട്ടയച്ചു. എന്നാല്‍ ഇക്കാര്യം ഷാജു സമ്മതിച്ചിട്ടില്ല. ജോളുയെ കസ്റ്റഡിയിലെടുത്ത അന്ന് രാവിലെ മുക്കത്തേക്കു പോയെന്നും താമരശേരി വഴി പിന്നീടു വീട്ടിലേക്കെത്തിയെന്നുമാണു ഷാജു പറയുന്നത്. ആറുപേര്‍ മരിച്ച സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും കുടുംബത്തില്‍ സ്വത്തു തര്‍ക്കമുണ്ടെന്നും ഷാജു സ്ഥിരീകരിച്ചു. ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തിന് ശേഷമാണ് ജോളി ബന്ധുവായ ഷാജുവിനെ വിവാഹം ചെയ്യുന്നത്.

Top