കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ജോളിയെ കോടതിയിൽ ഹാജരാക്കും.
സിലിയുടെയും മകള്‍ ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആല്‍ഫിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജുവിനെതിരെ ജോളി വീണ്ടും മൊഴി നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഷാജുവിനെയും സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ ഡി.ജി.പിയെ നേരില്‍ കണ്ട് റൂറല്‍ എസ് പി അന്വേഷണ പുരോഗതി ധരിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് ജോളിയുടെ കാറിന്റെ ഡ്രൈവർ സീറ്റിന് ഇടതുഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പൊടി കണ്ടെത്തിയത്. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഉടൻതന്നെ കണ്ണൂരിലെ ഫോറൻസിക് ലാബിലെത്തിച്ച് പരിശോധന നടത്തി. സോഡിയം സയെനെയ്ഡെന്നാണ് പരിശോധനാഫലം.