കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതി പി ജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കേസിൽ ഒട്ടേറെ പ്രതികള്‍ ഒളിവിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ‘ജോജുവിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസില്‍ കക്ഷി ചേരുന്നതിനായി ജോജു ജോര്‍ജ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയില്‍ പറയുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.