ജോജു കേസ്; മൂന്നു കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസില്‍ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി ജോസഫ് ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

കേസിലെ പ്രതികളായ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ടോണി ചമ്മണിയെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.

6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു.

Top