ഫാ. സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ. സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍. തികച്ചും അവശനിലയിലായ ജോണിയെ മലയുടെ അടിവാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയായിരുന്നു.

വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

പള്ളിയില്‍ വെച്ച് ഫാദര്‍ സേവ്യറും കപ്യാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജോണിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലിയിരുത്തലിലാണ് പൊലീസ്.

ഇരുവര്‍ക്കുമിടയില്‍ നേരത്തേ മുതല്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. സ്ഥിര മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാ അധികൃതര്‍ പറയുന്നു.

Top