വില്‍പന അവസാനിപ്പിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 2023 ഓടെ ടാല്‍ക്കം അധിഷ്ടിത ബേബി പൗഡറിന്റെ വില്‍പന ആഗോള തലത്തില്‍ അവസാനിപ്പിക്കും. നിയമപ്രശ്‌നങ്ങള്‍ മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി ഇതിന്റെ വില്‍പന അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി 38000 ത്തോളം ആളുകളാണ് വിവിധ കോടതികളെ സമീപിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രചാരണങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.

ഉത്പന്നം ആഗോള തലത്തില്‍ അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആരോപണങ്ങള്‍ നിഷേധിച്ചു. പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

Top