മണിക്കൂറുകള്‍ ഫ്രീസറില്‍ വച്ച യുവതിക്ക് ജീവനെന്ന് ഡോക്ടര്‍മാര്‍

ജൊഹന്നാസ്ബര്‍ഗ്: ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയ യുവതിക്ക് ജീവന്‍. കാറപകടത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിച്ച യുവതിയാണ് മോര്‍ച്ചറി ജീവനക്കാരെ ഒരു നിമിഷം പരിഭ്രാന്തിയിലാക്കിയത്. മോര്‍ച്ചറി ജീവനക്കാരാണ് യുവതിയുടെ ശ്വാസോച്ഛാസം നിലച്ചിട്ടില്ലെന്നു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ശരീരം കഴുകി വൃത്തിയാക്കുന്നതിനിടെയാണ് യുവതിക്ക് ജീവനുണ്ടെന്ന് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.

മണിക്കൂറുകളോളം തണുത്തു മരവിച്ച് മോര്‍ച്ചറിയിലിരുന്നിട്ടും ജീവനോടെയിരുന്നത് അദ്ഭുതകരമാണെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ഇവരോടൊപ്പം അപകടത്തില്‍ പെട്ട മൂന്നു പേര്‍ മരിച്ചിരുന്നു. ശ്വാസവും പള്‍സും നിലച്ച രീതിയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും എങ്ങനെയാണ് ഇത്തരമൊരനുഭവം ഉണ്ടായതെന്ന് വിവരിക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യുവതി സാധാരണ നിലയിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.

Top