അഫ്ഗാനിലെ സൈനിക പിന്മാറ്റം; മുന്നറിയിപ്പ് തള്ളി ജോ ബൈഡൻ

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തള്ളി ജോ ബൈഡൻ. സെപ്തംബർ മാസത്തോടെ സേനാ പിന്മാറ്റം പൂർണ്ണമാക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ കമാന്റർമാരുടെ മുന്നറിയിപ്പിനെയാണ് ബൈഡൻ അവഗണിച്ചത്.

മദ്ധ്യേഷ്യയിലെ അമേരിക്കൻ സേനയുടെ തലവനായ ജനറൽ ഫ്രാങ്ക് മെക്കൻസി, നാറ്റോയുടെ അഫ്ഗാനിലെ സേനയുടെ കമാന്റർ ജനറൽ ഓസ്റ്റിൻ സ്‌കോട്ട് മില്ലർ, അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് മില്ലി എന്നിവരാണ് നിലവിലുള്ള 2500 അമേരിക്കൻ സൈനിക സാന്നിദ്ധ്യം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇവരുടെ നിർദ്ദേശത്തെ നിലവിലെ പ്രതിരോധ സെക്രട്ടറിയും മുൻ സൈനിക മേധാവിയായ ലോയ്ഡ് ഓസ്റ്റിൻ പിന്തുണച്ചെങ്കിലും സേനാ പിന്മാറ്റം അനിവാര്യമാണെന്നാണ് ബൈഡന്റെ നയം.

സമാധാന കരാർ പ്രകാരം എന്താണോ തീരുമാനിച്ചത് അതിൽ ഉറച്ചു നിൽക്കുന്നു. സമാധാനം വേണ്ടത് അഫ്ഗാനിസ്ഥാനും താലിബാനുമാണെന്ന് ബൈഡൻ പറഞ്ഞു. താലിബാനും അഫ്ഗാൻ നേതാക്കളുമാണ് ആ രാജ്യത്ത് ജീവിക്കേണ്ടത്. പ്രത്യേക സാഹചര്യത്തിൽ അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടി വന്നതാണ്. ഇന്നത്തെ ലോകസാഹചര്യത്തിൽ മാറ്റം വന്നിരിക്കുന്നുവെന്നും ബൈഡൻ സൂചിപ്പിച്ചു.

ദോഹ കരാർ പ്രകാരമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ അഫ്ഗാൻ ഭരണകൂടവും താലിബാനും കരാറിൽ ഒപ്പിട്ടത്. ചടങ്ങിൽ ഏഷ്യൻമേഖലയിലെ അയൽരാജ്യങ്ങളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. അത് പ്രകാരം മെയ് മാസം പൂർത്തിയാക്കേണ്ട സൈനിക പിന്മാറ്റം സെപ്തംബർ വരെ നീട്ടിയതിനേയും ബൈഡൻ ന്യായീകരിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന സെപ്തംബർ 11 ന് മുമ്പായി സൈന്യത്തെ പിൻവലിക്കുമെന്നാണ് ബൈഡൻ അവസാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

Top