റഷ്യയിൽ ജോലി വാഗ്ദാനം; എക്സൈസ് ഉദ്യോഗസ്ഥൻ തട്ടിയത് കോടികൾ

കൊച്ചി : റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പണം തട്ടിയതായി പരാതി. 66 പേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പണം നഷ്ടമായ 38 പേർ എറണാകുളം പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസർ വടക്കൻ പറവൂർ സ്വദേശി എംജി അനീഷിനെതിരെയാണ് പരാതി. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. റഷ്യയിലുള്ള ഇമ്മാനുവൽ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.

ഇത്രയും വലിയ തുക നൽകുമ്പോൾ രേഖ വേണമെന്ന് പറഞ്ഞപ്പോൾ സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. എക്സൈസ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിക്കുകയും ഇമ്മാനുവൽ റഷ്യയിൽ നിന്നും വീഡിയോ കോളിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ ഇവർ വിശ്വസിക്കുകയായിരുന്നു. പണം നഷ്ടമായവര്‍ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

Top