തൊഴിൽ തട്ടിപ്പിനായി വ്യാജരേഖകളുണ്ടാക്കിയെന്ന് മൊഴി

നെയ്യാറ്റിൻകര: തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ് നായർക്കും കൂട്ടാളികൾക്കുമെതിരെ പരാതിക്കാർ മൊഴി നൽകി. സർക്കാരിൽ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത തട്ടിപ്പ് നടത്തിയത്. ബെവ്കോ എം.ഡിയുടെ ഒപ്പോടെ ലെറ്റർ പാഡിൽ തയാറാക്കിയ റാങ്ക് പട്ടികയും കെ.ടി.ഡി.സി മാനേജിം​ഗ് ഡയറക്ടറുടെ പേരിലുള്ള ഇന്റർവ്യൂ കാർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിശ്വസിപ്പിക്കാനായി ഉന്നത ഉദ്യോഗസ്ഥരെന്ന പേരിൽ ഫോണിൽ വിളിച്ചുവെന്നും പരാതിക്കാർ പറഞ്ഞു.

രണ്ട് യുവാക്കളാണ് ഇതുവരെ പരാതി നൽകിയിട്ടുള്ളത്. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി അരുൺ എസ്. നായരെ കെ.ടി.ഡി.സിയിലും കുഴിവിള സ്വദേശി എസ്. എസ്. ആദർശിനെ ബെവ്കോയിൽ ജോലി നൽകാമെന്നും പറഞ്ഞാണു പറ്റിച്ചത്. അരുണിൽ നിന്ന് അഞ്ച് ലക്ഷവും ആദർശിൽ നിന്ന് 11 ലക്ഷം രൂപയും വാങ്ങി.
കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥിയായ രതീഷും സുഹൃത്ത് ഷൈജുവുമാണ് മുഖ്യ പ്രതികൾ. ഇടപാടുകളെല്ലാം ഇവർ നേരിട്ട് നടത്തിയപ്പോൾ ഒരു ലക്ഷം രൂപ മാത്രമാണ് സരിതയുടെ അക്കൗണ്ടിലേയ്ക്ക് നൽകിയതെന്നും പരാതിയിൽ പറയുന്നു. എന്നാൽ ജോലി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചപ്പോൾ സരിത നേരിട്ട് ഫോൺ വിളിച്ച് തുടങ്ങിയതായും മൊഴിയുണ്ട്.

Top