വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുത്; സൃമതി ഇറാനി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കരുതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര അക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ജെ.എന്‍യുവിലെ അക്രമത്തില്‍ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിന് അമിത് ഷാ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. മുഖം മൂടി ധാരികള്‍ക്ക് എങ്ങനെ ക്യാംപസില്‍ പ്രവേശിക്കാന്‍ സാധിച്ചു എന്നതിന് ഉത്തരമില്ല. സംഘര്‍ഷം നടക്കുമ്പോള്‍ വൈസ് ചാന്‍സിലര്‍ എവിടെയായിരുന്നു. വിഷയത്തില്‍ അന്വേഷണം വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു.

സര്‍വ്വകലാശാലയെ ഇടതു സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ഗുണ്ടാ കേന്ദ്രമാക്കി മാറ്റുകയാണെന്നും അവര്‍ ജെഎന്‍യുവിന് അപഖ്യാതി ഉണ്ടാക്കുകയാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു.

സര്‍വ്വകലാശാലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജെ എന്‍ യു വിസി എം ജഗദീഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. പഠനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും വിസി പറഞ്ഞു.

ജെഎന്‍യു അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അക്രമികള്‍ക്ക് ഒത്താശ ചെയ്‌തെന്ന് അധ്യാപകന്‍ ബര്‍ട്ടന്‍ ക്ലീറ്റസ് ആരോപിച്ചു. അക്രമികള്‍ക്ക് ക്യാംപസില്‍ പ്രവേശിക്കാന്‍ ഇവര്‍ സൗകര്യം ചെയ്തു നല്‍കിയെന്നും ബര്‍ട്ടന്‍ ക്ലീറ്റസ് പറഞ്ഞു

അതേസമയം, ജെഎന്‍യു സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

Top