ജെഎന്‍യു സംഘര്‍ഷം; 54 പേര്‍ കസ്റ്റഡിയില്‍; ഉന്നതാധികാരസമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനപ്പെട്ട ഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് വരാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, ചര്‍ച്ചക്കായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന്, യൂണിയന്‍ നേതാവ് ഐഷി ഘോഷടക്കം 54 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. നിലവില്‍ പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ക്യാമ്പസില്‍ പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് നിരോധനാജ്ഞ.

ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെഎന്‍യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. അതേസമയം, വിവിധ ഇനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജായി ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ല.

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാര്‍ത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ തീരുമാനം. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ അണിനിരന്നിട്ടുണ്ട്.

Top