ആ വിസി ഇനി വേണ്ട; ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ രാജിവയ്ക്കണമെന്നാണ് മുരളി മനോഹര്‍ ജോഷിയും മുന്നോട്ട് വെക്കുന്ന ആവശ്യം.

വിദ്യാര്‍ത്ഥികള്‍ തെരുവിലറങ്ങി പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണം തന്നെ വിസി ആണെന്നാണ് ബിജെപി നേതാവിന്റേയും വാദം. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് വൈസ് ചാന്‍സലര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും വിസി അത് പാലിച്ചില്ല. രാജിവയ്ക്കാന്‍ ജഗദീഷ് കുമാര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍, രാഷ്ട്പതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. എന്നാല്‍ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇപ്പോള്‍ ഇവരെല്ലാം ഒന്നടങ്കം രാജീവ് ചൗക്കില്‍ എത്തിയിരിക്കുകയാണ്.

വിസിയെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Top