അന്ത്യശാസനവുമായി ജെ.എന്‍.യു ; പന്തംകൊളുത്തി പ്രതിഷേധ സമരവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ പന്തംകൊളുത്തി പ്രതിഷേധ സമരം. വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയ സര്‍വകലാശാലയുടെ പുതിയ സര്‍ക്കുലറിനെതിരെയാണ് സമരം.

പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു കോളജ് അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് നിര്‍ദേശം. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഐഷെ ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കാത്ത നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ജെ.എന്‍.യുവില്‍ അരങ്ങേറുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി.

സമരത്തെത്തുടര്‍ന്ന് ഫീസ് രണ്ട് തവണ ഭാഗികമായി സര്‍വകലാശാല കുറച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.

Top