ന്യൂഡല്‍ഹി: നജീബ് അഹമ്മദ് തിരോധാനക്കേസ് അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. രണ്ട് വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാണാതായ നജീബ് അഹമ്മദിന്റെ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാനാണ് സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
അന്വേഷണം നിരീക്ഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ അമ്മ ഫാത്തിമ നഫീസ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ലഭ്യമായ എല്ലാ അവകാശങ്ങളും വിനിയോഗിച്ചുകൊണ്ട് നഫീസിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
മകനെക്കുറിച്ചന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാത്തിമ നഫീസ് 2016 നവംബര്‍ ഇരുപത്തിയഞ്ചിന് കോടതിയെ സമീപിച്ചിരുന്നു. ഏഴു മാസത്തോളമായിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഡല്‍ഹി പോലീസില്‍ നിന്നും സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തെ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നില്ല. തങ്ങളുടെ കടമ തങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്നായിരുന്നു പൊലീസിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷം മെയ് പതിനാറിന് കേസ് ഏറ്റെടുത്ത സി.ബി.ഐ, ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷവും നജീബിനെതിരായി യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. 2016 ഒക്ടോബര്‍ പതിനാറിനാണു ജെ.എന്‍.യുവിലെ മാഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്.
തലേദിവസം രാത്രിയില്‍ ഏതാനും എ.ബി.വി.പി വിദ്യാര്‍ഥികളുമായുണ്ടായ സംഘര്‍ഷത്തിന് ശേഷമായിരുന്നു നജീബിന്റെ തിരോധാനം. തിരോധാനത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണ് ഉള്ളതെന്നും, സി.ബി.ഐ തങ്ങളുടെ യജമാനരുടെ മുന്നില്‍ മുട്ടുമടക്കിയെന്നും നഫീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
നജീബിനെ അക്രമിക്കുന്നതിനു ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ എട്ടു അക്രമികളെ തിരിച്ചറിഞ്ഞുവെന്നും, അവരെ കണ്ടെത്താനോ മൊഴി എടുക്കാനോ സി.ബി.ഐ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പരാതിയില്‍ പറയുന്ന എട്ടു പേര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.