ജെഎന്‍യുവിലെ മുസ്ലിം വിദ്യാര്‍ഥിയെ സിഐഎസ്എഫ് ജവാന്‍മാര്‍ മര്‍ദിച്ചതായി പരാതി

ന്യൂഡല്‍ഹി: മെട്രോ റെയില്‍ യാത്രക്കാരനായ ജെഎന്‍യു വിദ്യാര്‍ഥിയെ സുരക്ഷാ ഉദ്യോഗസ്ഥരായ സിഐഎസ്എഫ് ജവാന്‍മാര്‍ മര്‍ദിച്ചതായി പരാതി.

മുസ്ലിമായ ഇവര്‍ തങ്ങളുടെ രാജ്യത്തിന്റെ പേര് കേടുവരുത്തുകയാണെന്നും തന്നെ പാക്കിസ്ഥാനില്‍ കൊണ്ടുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും ബിഹാര്‍ സ്വദേശിയായ അമന്‍ സിന്‍ഹ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി സിഐഎസ്എഫ് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ രഘുബീര്‍ ലാല്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം.

സുരക്ഷാ പരിശോധനയ്‌ക്കെത്തിയ തന്റെ ചെവിയില്‍ മൊബൈല്‍ ഫോണിന്റെ ഹെഡ്‌ഫോണ്‍ ഇരുന്നതു മാറ്റാന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നത്തിനു തുടക്കമെന്നു ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അമന്‍ സിന്‍ഹ പറയുന്നു.

ഹെഡ്‌ഫോണ്‍ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന തന്നോട് ഉദ്യോഗസ്ഥര്‍ ആക്രോശം നടത്തി. ഇതില്‍ മറ്റുള്ളവര്‍ ഇടപെട്ടതോടെ അകത്തേക്കു കടത്തിവിട്ടെങ്കിലും പിന്നാലെയെത്തി പേരും ജെഎന്‍യു വിദ്യാര്‍ഥിയാണെന്നും ചോദിച്ചറിഞ്ഞതോടെ മുസ്ലിമാണെന്ന് ആരോപിച്ച് ആക്ഷേപമുന്നയിക്കുകയായിരുന്നെന്നും അമന്‍ പറയുന്നു.

Top