ജെഎൻയുവിലെ മുഖംമൂടി ആക്രമണം; പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോ‍ർട്ട്

ന്യൂഡൽഹി : ജെഎൻയു സർവ്വകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോ‍ർട്ട്. ജനുവരി അഞ്ചിനാണ് ജെഎൻയുവിൽ മുഖംമൂടി ആക്രമണം നടന്നത്. ഈ സംഭവത്തിൽ സ്വയം ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്. ജെഎൻയു സർവ്വകലാശാല അധികൃതരുടെ നിർദ്ദേശപ്രകാരമാണ് പുറത്ത് നിന്നതെന്നും, പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ ശാലിനി സിങ്ങിന്റെ നേത്യത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

പുറത്ത് പൊലീസ് കാവൽ നിലനിൽക്കെ കാമ്പസിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതിൽ പൊലീസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നൂറോളം മുഖംമൂടി ധാരികൾ കല്ലുകളും, വടികളുമായി സർവകലാശാലയ്ക്ക് അകത്ത് കടക്കുകയും, വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 36 പേർക്കാണ് പരിക്കേറ്റത്.

മിക്സ്ഡ് ഹോസ്റ്റലുകളിൽ അതിക്രമിച്ചു കയറിയുള്ള തേർവാഴ്ചയിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെൻ തുടങ്ങിയവർക്കു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. കേസിൽ എഫ്ഐആ‌ർ എടുത്ത ശേഷം അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും ഇത് വരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. നാല് ഇൻസ്പെക്ടർമാരും, രണ്ട് എസിപിമാരും അടങ്ങിയ സംഘമാണ് ഡൽഹി പൊലീസിന് സംഭവത്തിൽ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.

 

Top