ജെഎന്‍യു നേതാവ് ഐഷേ ഘോഷ് ബംഗാളില്‍ അങ്കത്തിനിറങ്ങും

ന്യൂഡൽഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എന്‍.യു  യൂണിയന്‍ പ്രസിഡന്റ്‌ ഐഷേ ഘോഷ് മത്സരിക്കാന്‍ ഒരുങ്ങുന്നു. ബംഗാളിലെ ജാമുരിയില്‍ നിന്നാണ് ഐഷേ ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ദിപ്‌സിത ദറും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ബംഗാളിലെ ബാലിയില്‍ നിന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായ ദിപ്‌സിത ജനവിധി തേടുന്നത്. കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള നന്ദിഗ്രാമില്‍ ബംഗാള്‍ ഡി.വൈ.എഫ്.ഐ അധ്യക്ഷ മീനാക്ഷി മുഖര്‍ജിയാണ് സി.പി.എം സ്ഥാനാര്‍ഥി.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് മീനാക്ഷിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ സഖ്യകക്ഷിയായ ഐ.എസ്.എഫിന് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ മമത നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലം സി.പി.ഐ.എം ഏറ്റെടുക്കുകയായിരുന്നു. ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്.

294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പ്.

Top