‘അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം’; ജെഎന്‍യു സംഭവത്തില്‍ അപലപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ ബി വി പി ക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ ബി വി പി ക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാര്‍ജിച്ചാണ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്.

https://www.facebook.com/PinarayiVijayan/posts/2737664456325367

Top