പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടിയില്ല, ജെഎന്‍യുവിലെ നാടകത്തില്‍ പൊലീസിനും റോള്‍?

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയില്‍ മുഖംമൂടി ധാരികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ് മൂന്നുപേരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ആക്രമണം ആരെയൊക്കെ ആസൂത്രണം ചെയ്തിരുന്നെന്നും ഇവര്‍ക്ക് സഹായം നല്‍കിയത് ആരാണെന്നും മനസിലായതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല.

അക്രമകാരികളായ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണം എന്ന കാര്യത്തില്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, തനിക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് പൊലീസിനെ സമീപിച്ചിരുന്നു. പരാതിയില്‍ വധശ്രമമാണ് തനിക്കെതിരെ നടന്നതെന്ന് പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഐഷേ വ്യക്തമാക്കിയിട്ടുണ്ട്.

മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ സംശയം ഉണ്ടെന്ന് ഐഷേ പറയുന്നു.

Top