ഇന്ത്യയില്‍ 21 പേര്‍ക്ക് JN.1; ഏറ്റവും കൂടുതല്‍ കേസ് ഗോവയില്‍

ഡല്‍ഹി: കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഗോവയിലാണ്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ കൂടി ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറില്‍ യുഎസിലാണ് ആദ്യമായി JN.1 റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാന്‍ഡ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളില്‍ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.

JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം.

കേരളത്തില്‍ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്. 79 വയസുകാരിയെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് JN.1 സ്ഥിരീകരിക്കുന്നത്. നവംബര്‍ 18ന് ആര്‍ടി-പിസിആര്‍ പോസിറ്റീവ് ആവുകയും ഡിസംബര്‍ 8ന് JN.1 ഉപവകഭേദമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

പനി, മൂക്കൊലിപ്പ്, തൊണ്ടയില്‍ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഉദര പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.

Top