jishnu death more evidence

തൃശൂര്‍: പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. മരണത്തിനു ശേഷം പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.

കൈകളിലും വയറിന്റെ വശങ്ങളിലും പരിക്കേറ്റ മുറിവുകള്‍ വ്യക്തമാക്കുന്നതാണ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ മുറിവുകളെക്കുറിച്ച് പറഞ്ഞിട്ടില്ല.

മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. മേല്‍ച്ചുണ്ടിന്റെ ഇടതുവശത്തും കീഴ്ചുണ്ടിന്റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

മരണശേഷം രക്തം ഒലിച്ചിറങ്ങിയതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ് ഐ ആറില്‍ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നതും ദുരൂഹതയുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Top