jisha murder case trial start

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അടുത്ത മാസം 13 ന് സാക്ഷി വിസ്താരം തുടങ്ങും. ജിഷ കൊല്ലപ്പെട്ട വിവരം പൊലീസില്‍ അറിയിച്ച നാട്ടുകാരനായ അനസിനെയാണ് ആദ്യം വിസ്തരിക്കുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറിന്റെ കോടതിയിലാണ് വിചാരണ നടക്കുന്നത്. മൂന്ന് മാസം മുമ്പ് തന്നെ വിചാരണ നടപടികള്‍ ആരംഭിച്ചതാണെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി വന്ന സാഹചര്യത്തില്‍ സാക്ഷി വിസ്താരം നീട്ടിവെക്കുകയായിരുന്നു. ഈ ഹര്‍ജികളെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയ സാഹചര്യത്തിലാണ് സാക്ഷി വിസ്താരത്തിനായി തീയതികള്‍ നിശ്ചയിച്ചത്.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിചാരണയക്ക് നീക്കിവെച്ചിട്ടുള്ളത്. തിങ്കള്‍ ,ചൊവ്വ,ബുധന്‍ ദിവസങ്ങളിലാണ് വിചാരണ.

അനസിനെ വിസ്തരിച്ചതിനുശേഷം പിറ്റേന്ന് ജിഷയുടെ അമ്മ രാജേശ്വരിയേയും 15 ന് പ്രതി ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍ക്കാരിയേയും വിസതരിക്കും.

21 സാക്ഷികളെയാണ് ഇപ്പോള്‍ വിസ്തരിക്കുന്നത്. ബാക്കി സാക്ഷികളുടെ വിസ്താര തീയതി പിന്നീട് തീരുമാനിക്കും.

പൊലീസിന്റെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി.

Top