Jisha murder case; SP Unnirajan’s statement

പെരുമ്പാവൂര്‍: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തലവന്‍ എസ്പി പി.എന്‍.ഉണ്ണിരാജന്‍.

ഇതിന്റെ ഭാഗമായാണ് അനാറുല്‍ ഇസ്‌ലാമിന്റെ പേരുപറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അമീറുല്‍ ഇസ്‌ലാം തനിച്ചാണു കൊല നടത്തിയതെന്നു കണ്ടെത്തിയതു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അമീറല്ല അനാറാണ് ജിഷയെ കൊന്നതെന്നു കഴിഞ്ഞ ദിവസം സഹോദരന്‍ ബഹറുല്‍ ഇസ്‌ലാം ആരോപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അമീറും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇതു വിചാരണ വഴിതെറ്റിക്കാനുള്ള ഗൂഢ നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അമീര്‍ തനിച്ചാണു കൊല നടത്തിയത്. ഇതു ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുണ്ടെന്നും ഉണ്ണിരാജന്‍ വ്യക്തമാക്കി.

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് രാത്രി ഏഴു മണിക്കുശേഷം അമീര്‍ തന്നെ വന്നു കണ്ടുവെന്നാണു സഹോദരന്‍ ബഹറുല്‍ ഇസ്‌ലാം രഹസ്യമൊഴി നല്‍കിയത്. അപ്പോഴൊന്നും അനാറിന്റെ പേരു പറഞ്ഞിട്ടില്ല. അനാര്‍ എന്നൊരു വ്യക്തിയുണ്ട്. പക്ഷേ ഇയാള്‍ പ്രതിയുടെ സുഹൃത്തല്ല. അമീര്‍ പറഞ്ഞ സ്ഥലത്തൊന്നും അനാര്‍ താമസിച്ചിട്ടില്ല. അസമില്‍പോയ അന്വേഷണ സംഘം അനാറിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനുവരി പതിനഞ്ചിനുശേഷം ഇയാള്‍ അസമില്‍ത്തന്നെയായിരുന്നു എന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top