jisha murder case; jomon puthan purakkal move leagly

കൊച്ചി :കാല്‍ നൂറ്റാണ്ട് നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ സിസ്റ്റര്‍ അഭയകേസിലെ പ്രതികളെ തുറങ്കിലടപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ജിഷ കേസില്‍ വിചാരണ കോടതിയില്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു.

പൊലീസ് ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രം ഗൂഢാലോചനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

അമീര്‍ ഒരു വാടക കൊലയാളി മാത്രമാണെന്നും അവന്റെ കൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ചുമതല ഏല്‍പ്പിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നുമുള്ള നിലപാടിലാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍.

അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്ന് ജോമോന്‍ പറഞ്ഞു.

പ്രതി വഴിയെ പോയപ്പോള്‍ ജിഷയെ ലൈംഗിക ഉദ്ദേശത്തിന് മാത്രം കൊലപ്പെടുത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ പൊലീസ് പറഞ്ഞ കുളിക്കടവിലെ കഥ വിജയിക്കാതെ വന്നത് കൊണ്ടാണ് ഈ മലക്കം മറിച്ചിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നാണ് തിരിച്ചടി കിട്ടിയതെങ്കില്‍ ജിഷ വധക്കേസില്‍ വിചാരണകോടതിയില്‍ നിന്ന് തന്നെ തിരിച്ചടി ലഭിക്കാനുള്ള സാഹചര്യമാണുള്ളത്.

ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കമ്പിപാരയാണെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോള്‍ അത് കത്തിയാക്കി മാറ്റി.ജിഷയുടെ ശരീരത്തില്‍ ഘടിപ്പിച്ച പെന്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം പൊലീസ് മുക്കിയത് ആര്‍ക്കുവേണ്ടിയാണെന്നും ജോമോന്‍ ചോദിക്കുന്നു.

കുറുപ്പും പടി പൊലീസ് സ്റ്റേഷനില്‍ ജിഷയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ കുറിച്ച് നിരവധി പരാതികള്‍ നല്‍കിയത് ഏത് ഉന്നതനെതിരെയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചിട്ടില്ല.

ഇതെല്ലാം അസം സ്വദേശിയായ അമീര്‍ ആണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?

ജിഷ കിടന്നുറങ്ങുമ്പോള്‍ തലയണക്കിടക്കയില്‍ വാക്കത്തി വെച്ചിരുന്നത് അമീറിനെ പേടിച്ചിട്ടാണോ?

ജിഷയുടെ മൃതദേഹം ധൃതിപിടിച്ച് ദഹിപ്പിച്ചതും കൊലനടന്ന വീട് പൊലീസ് സംരക്ഷണത്തില്‍ സീല്‍ ചെയ്യാതിരുന്നത് മൂലം പല തെളിവുകളും നശിപ്പിക്കാനിടയാക്കിയതും ആരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും ജോമോന്‍ ചോദിക്കുന്നു.

ജിഷ കേസില്‍ താന്‍ ഉന്നയിച്ച ആരോപണത്തെ സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നില്‍ നിന്നും 10 മണിക്കൂര്‍ നീണ്ട മൊഴി രേഖപ്പെടുത്തിയിട്ടും ഒരു അന്വേഷണവും നടത്തിയിട്ടില്ലന്നും ജോമോന്‍ പറഞ്ഞു.

അമീറായാലും അനാറായാലും ഈ കൊലപാതകികള്‍ക്ക് പിന്നില്‍ നിന്ന ശക്തികള്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും.

സൗമ്യ കേസില്‍ അന്വേഷണത്തിന് മേല്‍ നോട്ടം വഹിച്ച എഡിജിപി ബി.സന്ധ്യ തന്നെയാണ് ജിഷ കേസിലും മേല്‍ നോട്ടം വഹിച്ചത്.

ആന്യസംസ്ഥാന തൊഴിലാളിയായ അമീര്‍ സുപ്രീം കോടതി വരെ പോകില്ലായെന്ന മുന്‍ വിധി സൗമ്യ കേസില്‍ സംഭവിച്ചതുപോലെ ജിഷ കേസിലും സംഭവിക്കാന്‍ സഹചര്യമൊരുങ്ങുകയാണെന്നും ജോമോന്‍ പുത്തന്‍ പുരക്കല്‍ മുന്നറിയിപ്പ് നല്‍കി.

ജോമോന്‍ കൂടി ജിഷ കേസില്‍ കക്ഷിയാവുന്നതോടെ ആത് അന്വേഷണ സംഘത്തിന് കനത്ത പ്രഹരമാകും . പ്രത്യേകിച്ച് ,കൊല നടത്താന്‍ അനാര്‍ കൂടെ ഉണ്ടായിരുന്നുവെന്ന സഹോദരന്റെ വെളിപ്പെടുത്തലിന്റെ സഹചര്യത്തില്‍.ഇങ്ങനെ ഒരു സുഹൃത്തേ അമീര്‍ ഉള്‍ ഇസ്ലാമിന് ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

അന്വേഷണഘട്ടത്തില്‍ തന്നെ രേഖാമൂലം ജോമോന്‍ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ നിയമപരമായും ജോമോന് അവകാശമുണ്ട്.

Top