jisha murder case; amir ul islam brother statement

കൊച്ചി :ജിഷകൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം.

ജിഷയെ കൊന്നത് അനാര്‍ ആണ് .അമീര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ജിഷയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അമീറിന്റെ സഹോദരന്‍ വെളിപ്പെടുത്തിയത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരം പുറത്ത് വിട്ടത്. ജയിലില്‍ വെച്ച് കണ്ടപ്പോള്‍ അമീര്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അനാറിന് ജിഷയോട് നേരത്തെ തന്നെ വൈരാഗ്യമുണ്ടായിരുന്നതായാണ് പറഞ്ഞിരുന്നതെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

ജിഷ കൊലക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ മാത്രം പ്രതിയാക്കിയും ലൈംഗിക താല്‍പര്യത്തോട് കൂടിയാണ് പ്രതി ജിഷയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നുമുള്ള പൊലീസിന്റെ കുറ്റപത്രത്തിലെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ബദര്‍ ഉള്‍ ഇസ്ലാമിന്റെ വെളിപ്പെടുത്തല്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ അമീര്‍ ഉള്‍ ഇസ്ലാമിനെ കാണാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് ഭാഷ്യം മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്.

സഹോദരന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ അമീര്‍ ഉള്‍ ഇസ്ലാം ഈ നിലപാട് വിചാരണ കോടതിയില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ കേസിന്റെ ഗതി തന്നെ മാറും.

പ്രതിയ്ക്ക് അനാറുല്‍ ഇസ്ലാം എന്ന ഒരു സുഹൃത്ത് ഇല്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിലെ എസ്.പി ഉണ്ണി രാജന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്.

അമീര്‍ ഉള്‍ ഇസ്ലാമിനെ അറിയില്ലന്ന് ആദ്യം പറഞ്ഞ ജിഷയുടെ അമ്മ രാജേശ്വരി പിന്നീട് അമീര്‍ ഉള്‍ ഇസ്ലാം ജിഷയെ ശല്യപ്പെടുത്തിയതായി പറഞ്ഞതും പരസ്പര വിരുദ്ധമാണ്.

പല്ലിന് വിടവുള്ള പ്രതിയാണ് കൊലപാതകി എന്ന ഫോറന്‍സിക് കണ്ടെത്തലുകളും തെറ്റി, രേഖാ ചിത്രവും പിടിച്ച പ്രതിയും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു.ഇതെല്ലാം പരിശോധിക്കുബോള്‍ വലിയ ഗൂഢാലോചന കൊലപാതകത്തിന് പിന്നില്‍ നടന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ വാദത്തിന് ശക്തി പകരുന്നതാണ്.

അനാറിന് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയാണോ കൃത്യം നടത്തിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അനാറിനെ പൊലീസ് കണ്ട് പിടിക്കാത്തത് എന്തിന് വേണ്ടിയാണ് ?എന്ത് കൊണ്ട് അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്ന് പറഞ്ഞു ?ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ഇപ്പോള്‍ കേരളം തേടുന്നത്.

Top