കൊച്ചി: ജിഷയെ വധിച്ചത് താനല്ലെന്നും സുഹൃത്ത് അനാറാണെന്നുമുള്ള പ്രതി അമിറുള്‍ ഇസ്ലാമിന്റെ പ്രതികരണത്തില്‍ വെട്ടിലായി അന്വേഷണ സംഘം.
തിങ്കളാഴ്ച കോടതിയിലാണ് അനാറാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമിറുള്‍ വെളിപ്പെടുത്തിയത്. അന്വേഷണ സംഘമാകട്ടെ അനാര്‍ എന്നൊരു സുഹൃത്ത് തന്നെ അമീറിനില്ലെന്ന നിലപാടിലാണ്.
ജിഷയുടെ വീട്ടിലെ മൂന്നാമത്തെ വിരലടയാളം അനാറിന്റേതാണെന്ന തരത്തില്‍ വാദമുയരുന്നതും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നതാണ്.
ആ വിരലടയാളം പഴയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വാദം തെളിയിക്കാന്‍ കോടതിയില്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെങ്കില്‍ അത് കേസിന്റെ വിധിയെ തന്നെ ബാധിക്കും.
അനാറിനെ തിരഞ്ഞ് കേരള പൊലീസ് അസമിലെത്തിയതും അസം പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയതുമെല്ലാം യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉണ്ണിരാജന്‍ അനാറെന്നൊരു സുഹൃത്ത് അമീറിനില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഏറെ സംശയത്തിനിട നല്‍കിയിട്ടുണ്ട്.
അനാറിന്റെ പങ്ക് കണ്ടെത്തിയാല്‍ പിന്നെ പൊലീസ് ഇപ്പോള്‍ പറഞ്ഞ കഥയെല്ലാം പൊളിയുമെന്നുറപ്പാണ്.
അനാറിന് ജിഷയോട് പക തോന്നാനുള്ള കാരണവും ഗൂഢാലോചനയുമൊക്കെ പുറത്ത് വരിക അപ്പോഴാണ്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജിഷ പറഞ്ഞതും വെട്ടുകത്തി തലയണക്കടിയില്‍ വെച്ച് കിടന്നതും പെന്‍കാമറ എപ്പോഴും കൊണ്ടുനടന്നതുമെല്ലാം എന്തിന് വേണ്ടിയായിരുന്നുവെന്നും, ആരെ പേടിച്ചിട്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടി വരും.
അനാറാണ് ജിഷയെ കൊന്നതെന്നും അമിറുള്‍ ഇസ്ലാം കൂടെയുണ്ടായിരുന്നുവെന്നും അമിറിന്റെ സഹോദരനും പ്രതിയെ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതിയില്‍ വലിയ അഗ്നിപരീക്ഷണത്തെ തന്നെ നേരിടേണ്ട സാഹചര്യമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനുള്ളത്.
അനാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നത് അദ്ദേഹം ഒളിവില്‍ പോയത് കൊണ്ടാണോ അതോ അയാളുടെ ജീവന് തന്നെ വല്ല അപകടവും സംഭവിച്ചോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെ കൊന്നു കളഞ്ഞോയെന്ന സംശയമാണ് ബലപ്പെടുന്നത്. അതല്ല അനാര്‍ ഒളിവിലാണെന്നും, പൊലീസിന് ഇക്കാര്യം അറിയാമെന്നുമുള്ള വാദങ്ങളും പുറത്ത് വരുന്നുണ്ട്. കോടതിയിലെത്തിയ പ്രതി അമിറുള്‍, അനാര്‍ എവിടെയാണ് ഉള്ളതെന്ന് പൊലീസിന് അറിയാമെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്.
അതേസമയം, കാല്‍ നൂറ്റാണ്ടോളം അഭയക്കേസില്‍ നിയമപോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ജിഷ കേസില്‍ കോടതിയില്‍ കക്ഷി ചേരാനുള്ള തയ്യാറെടുപ്പിലാണ്.
ഉന്നതതല ഗൂഢാലോചന ജിഷ വധത്തിന് പിന്നിലുണ്ടെന്നും കൊന്നവനെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്നുമുള്ള നിലപാടിലാണ് അദ്ദേഹം.
കമ്പിപ്പാര ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീടത് കത്തിയാക്കി മാറ്റിയതും കുളിക്കടവിലെ കളിയാക്കലാണ് കൊലപാതകത്തിന് പ്രേരണയായതെന്ന വാദം മാറ്റി പ്രതിയുടെ ലൈംഗീകതാല്‍പര്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പറഞ്ഞതുമെല്ലാം യുക്തിരഹിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
കൊലക്കേസിലെ പ്രതിയായ അമീര്‍ തന്നോടൊപ്പം അനാര്‍ ഉണ്ടെന്ന് പറഞ്ഞതിനാല്‍ സ്വാഭാവികമായും അനാര്‍ കേസില്‍ പ്രതിയാകേണ്ടതാണ്. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അനാറെന്നൊരാളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.
അനാറിനെ പിടികൂടിയാല്‍ എന്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് വ്യക്തമാവുമെന്നതിനാല്‍ ഇത് ഒഴിവാക്കാന്‍ ചില ‘കേന്ദ്രങ്ങള്‍’ ഇടപെടല്‍ നടത്തിയതായാണ് ആക്ഷേപം. അത് ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണ് ഇപ്പോള്‍ നിയമകേന്ദ്രങ്ങളിലും ഉയരുന്നത്.
അമീറിനെ പ്രാകൃത ലൈംഗീക താല്‍പര്യമുള്ളയാളായി ചിത്രീകരിക്കുന്നതിന് വേണ്ടി പൊലീസ് കെട്ടിച്ചമച്ചതാണോ മൃഗങ്ങളുടെ നേര്‍ക്കുള്ള ക്രൂരതയെന്ന കാര്യത്തിലും ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്.
അമീര്‍ താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തല്ല ജിഷയുടെ വീടെന്നിരിക്കെ ജിഷയെ പീഡിപ്പിക്കാനായി മാത്രം അമീര്‍ വന്നുവെന്ന വാദവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും.