Jisha case; accused DNA

കൊച്ചി: ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനക്ക് കോടതിയുടെ അനുമതി. പ്രതി അമീറുള്‍ ഇസ്ലാമിനെ സര്‍ക്കാര്‍ ലാബില്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി വേണെമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനെ അമീറുളിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ ഡിഎന്‍എ പരിശോധിച്ചാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍

നേരത്തെ പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അമീറുളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും കോടതിയില്‍ ഹാജരാക്കിയതും. എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ശക്തമാക്കുന്നതിനാണ് ഡിഎന്‍എ പരിശോധന കോടതിയുടെ അനുമതിയോടെ നടത്തുന്നത്. ഇതിനായി ജിഷയുടെ ദേഹത്ത് കടിയേറ്റ പാടില്‍ നിന്നും ലഭിച്ച ഉമ്മിനീരിന്റെ അംശവും വിരലിനിടയില്‍ നിന്നും വാതിലില്‍ നിന്നും ചെരുപ്പില്‍ നിന്നും ലഭിച്ച രക്തസാമ്പിളുകളും ഡിഎന്‍എ പരിശോധനയ്ക്കായി വീണ്ടും അയയ്ക്കും.

അതേസമയം പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കുന്നതെന്നാണ് സൂചന.

കേസില്‍ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രതിയുമായി ജിഷയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ അമ്മയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top