സ്പെക്ട്രം ലേലത്തിനായി ജിയോ 10,000 കോടി നിക്ഷേപം നടത്തിയതായി റിപ്പോർട്ട്

ഡൽഹി: മാർച്ച് 1 മുതൽ തുടങ്ങുന്ന സ്പെക്ട്രം ലേലത്തിനായി റിലയൻസ് ജിയോ 10,000 കോടി രൂപ നിക്ഷപം നടത്തിയതായി ടെലികോം മന്ത്രാലയം. എയര്‍ടെല്ലിനേക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയിലേറെയാണിത്. 3000 കോടി രൂപയാണ് എയർടെൽ ഇറക്കിയിരിക്കുന്നത്. വോഡഫോണ്‍ ഐഡിയ (വി) 475 കോടി രൂപയും ഇറക്കി.

നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ ജിയോയ്ക്ക് സാധിക്കും. കാലഹരണപ്പെടുന്ന സ്പെക്ട്രം പുതുക്കാനും ഡേറ്റാ ഉപഭോഗം വർധിപ്പിക്കുന്നതിന് കൂടുതൽ സ്പെക്ട്രം ചേർക്കാനും ഇതിലൂടെ ജിയോയ്ക്ക് സാധിക്കും. കൂടുതൽ സ്പെക്ട്രം ഉടമസ്ഥതയില്‍ എത്തിച്ച് വലിയൊരു വിപുലീകരണത്തിനാണ് ജിയോ ഒരുങ്ങുന്നത്.

അതേസമയം, നിലവിലെ ഇഎംഡി നിക്ഷേപ പ്രകാരം എയർടെല്ലിന് 15,000-25,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ കഴിയും. മൂന്ന് സ്വകാര്യ ടെലികോം കമ്പനികളിൽ സാമ്പത്തികമായി ഏറ്റവും ദുർബലമായ വോഡഫോൺ ഐഡിയയ്ക്ക് 2,500-3,500 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാനും കഴിയും. ഇഎംഡിയുടെ വിശദാംശങ്ങൾ വ്യാഴാഴ്ചയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുറത്തുവിട്ടത്.

സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ മൂന്ന് കമ്പനികൾ സമർപ്പിച്ച അപേക്ഷകളുടെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ. സ്പെക്ട്രം ലേലത്തിലൂടെ സർക്കാർ 50,000 കോടിയോളം രൂപ വരുമാനം നേടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Top