ജിയോ ഇഫക്ട് നഷ്ടക്കണക്ക് നിരത്തി എയര്‍ടെലിന് പിന്നാലെ ഐഡിയ സെല്ലുലാറും

idea

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഉണ്ടാക്കിയ ആഘാതങ്ങള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഐഡിയ സെല്ലുലാറിന്റെ ഏപ്രില്‍-ജൂണ്‍ പ്രവര്‍ത്തന ഫലം.

എയര്‍ടെലിന്റെ ലാഭത്തില്‍ ഉണ്ടായ കനത്ത ഇടിവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐഡിയ സെല്ലുലാറും നഷ്ടക്കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

ജിയോ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിന് ഐഡിയ പുതിയ ഓഫറുകളും കുറഞ്ഞ നിരക്കിലുള്ള വോയ്സ്, ഡാറ്റ സേവനങ്ങളും അവതരിപ്പിച്ചിരുന്നെങ്കിലും കമ്പനിയുടെ വരുമാനത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

അതേ സമയം, ഇത്തരം ഓഫറുകള്‍ ഡാറ്റ ഉപയോഗത്തിലും കോളുകളുടെ എണ്ണത്തിലും ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നതിനും കമ്പനിക്ക് സഹായകമായിട്ടുണ്ടെന്നാണ് നിരീക്ഷണം. എന്നാല്‍, ഇത് കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചെന്ന് ഐഡിയ പറയുന്നു.

ഏപ്രില്‍ മുതല്‍ ജിയോ നിരക്കടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചെങ്കിലും ഡാറ്റ, വോയ്സ് സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷവും ഇന്ത്യന്‍ വയര്‍ലെസ് വ്യാവസായിക രംഗത്ത് ഇടിവ് തുടരുമെന്നും ഐഡിയ വിലയിരുത്തുന്നു.

മികച്ച സേവനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോയെ എതിരിടുന്നതിന് അടുത്ത വര്‍ഷാരംഭം തന്നെ വോള്‍ട്ടി സേവനം ആരംഭിക്കുമെന്നും ഐഡിയ അറിയിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം തങ്ങളുടെ 4ജി ശൃംഖല വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 189 മില്യണ്‍ വരിക്കാരുമായാണ് കമ്പനി ആദ്യ പാദം അവസാനിപ്പിച്ചത്.

ബോംബെ സൂചികയില്‍ കമ്പനിയുടെ ഓഹരികള്‍ വ്യാഴാഴ്ച 2.1 ശതമാനം ഇടിഞ്ഞ് 92.65 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഇതിനു പിന്നാലെയാണ് നഷ്ടം വ്യക്തമാക്കി ആദ്യ പാദ ഫലം പുറത്തുവന്നത്.

Top