മോദി പരാമര്‍ശ കേസില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരാകേണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി

ദില്ലി:മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം.രാഹുല്‍ നേരിട്ട് ഹാജരാകണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിര്‍ദ്ദേശം.നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.

രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.അയോഗ്യത നീങ്ങിയതോടെ രാഹുല്‍ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. രാഹുലിന് പരാമവധി ശിക്ഷ നല്‍കാനുള്ള കാരണം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിക്കോ വിശദീകരിക്കാനായില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചിരുന്നു

രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റിലെ പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയില്‍ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ പ്രതിരോധ വകുപ്പിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ നിന്നും രാഹുല്‍ ഒഴിവാക്കപ്പെട്ടിരുന്നു. എംപി സ്ഥാനം പുനസ്ഥാപിച്ചതോടെയാണ് രാഹുലിനെ സമിതിയില്‍ വീണ്ടും ഉള്‍പ്പെടുത്തി അറിയിപ്പ് പുറത്തിറങ്ങിയത്.

Top