ജെസ്‌നയെ തേടി പൊലീസ് പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

പത്തനംതിട്ട: കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടി പൊലീസ് പുണെയിലേക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. മാത്രമല്ല, ചെന്നൈയില്‍ കണ്ട യുവതി ജെസ്‌നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്‌നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ജെസ്‌നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്.

ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളിലാണ് കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്. ഇതില്‍ പലതിലും സംശയത്തിന്റെ കഥകളും അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളജിലും സമീപത്തും സ്ഥാപിച്ച പെട്ടികളില്‍ കാര്യമായ പ്രതികരണം ഉണ്ടായില്ല.

ഓരോ കത്തിലെയും വിവരങ്ങളുടെ സത്യം തിരക്കി പൊലീസിന്റെ പ്രത്യേക സംഘം അതതു സ്ഥലത്തു നേരിട്ടു പരിശോധിക്കുകയാണിപ്പോള്‍.

അതേസമയം, ജെസ്ന കേസില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നിയമസഭയിലേക്കു മാര്‍ച്ച് നടത്തും. രാവിലെ 11ന് മ്യൂസിയം ജംക്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Top