ജെസ്‌നയെ തേടി പുണെയിലും ഗോവയിലും പോയ അന്വേഷണസംഘം തുമ്പില്ലാതെ മടങ്ങുന്നു

Jesna

പത്തനംതിട്ട: കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടി പുണെയിലും ഗോവയിലും പോയ അന്വേഷണസംഘം തുമ്പില്ലാതെ മടങ്ങുന്നു. ഇവിടെയുള്ള ആരാധാനലായങ്ങളിലും ആശ്രമങ്ങളിലും പൊലീസ് സംഘമെത്തിയെങ്കിലും ജെസ്‌നയെ കണ്ടവര്‍ ആരുമില്ല. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജെസ്‌നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഗോവയിലും പുണെയിലുമെത്തിയത്. ഇവിടങ്ങളില്‍ കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്‌നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്‌തെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ജെസ്‌നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്.

Top