കാണാതായ ജര്‍മ്മന്‍ യുവതി 2009ലും കേരളത്തില്‍ എത്തിയിരുന്നുവെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സ് 2009ലും സംസ്ഥാനത്തെത്തിയിരുന്നതായി വിവരം. 2009ല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ലിസ എത്തിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരിക്കുന്നത്.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഴുവന്‍ പൊലീസ് മേധാവിമാരോടും സഹായം അഭ്യര്‍ഥിച്ച് കേരള പൊലീസ് കത്തയച്ചു. മതപാഠശാലകളും ആത്മീയ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്‌സിനെ കാണാതായതു സംബന്ധിച്ച് മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു.

മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ലിസയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയ ടാക്‌സി ഡ്രൈവറെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ കേരളത്തില്‍ എത്തുമ്പോള്‍ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15-ന് തിരികെപോയതായും അന്വേഷണത്തില്‍ വ്യക്തമായി.

Top