ജര്‍മന്‍ യുവതിയെ കാണാതായ സംഭവം; ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. ഇതിന്റെ ഭാഗമായി ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സ് എന്ന യുവതിയെയാണ് കാണാതായിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പ്രത്യേക സംഘം പരിശോധന നടത്തും. മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സിനെ സംബന്ധിച്ച് മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു

മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് എവിടെയെന്നു വിവരമില്ല.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ കേരളത്തില്‍ എത്തുമ്പോള്‍ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി ലിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15-ന് തിരികെ പോയതായും അന്വേഷണത്തില്‍ വ്യക്തമായി.

മുന്‍പ് 2011ല്‍ കേരളത്തിലെത്തിയ ലിസ രണ്ട് മാസത്തോളം കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്. മാര്‍ച്ച് 5നും 10നുമാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. മാര്‍ച്ച് 5 അമേരിക്കയിലുള്ള കുട്ടികളെ വിഡിയോ കോള്‍ ചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നൂവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാര്‍ച്ച് 10നായിരുന്നു അവസാനവിളി. ഞാന്‍ ഇന്ത്യയിലാണ് അതീവ സന്തോഷവതിയെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പറയുന്നു.

Top