വിദേശയാത്രയോട് എനിക്ക് വ്യഗ്രതയില്ല, പ്രധാനമന്ത്രിക്ക് അസൂയയാണെന്ന് മമത

കൊല്‍ക്കത്ത: ഇറ്റലി സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനു പിന്നാലെ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന് തന്നോട് അസൂയയാണെന്ന് മമത ആരോപിച്ചു. റോമില്‍ നടക്കുന്ന സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാനാണ് ഇറ്റലിക്കു പോകാന്‍ മമത അനുമതി തേടിയത്.

ലോകസമാധാനത്തെ കുറിച്ച് റോമില്‍ നടക്കുന്ന യോഗത്തിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും, ജര്‍മന്‍ ചാന്‍സലറും ഫാന്‍സിസ് മാര്‍പ്പാപ്പയും പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ഇറ്റലി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും, മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചെന്ന് മമത ചൂണ്ടിക്കാട്ടി.

എന്നെ തടയാനാവില്ല. എനിക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വ്യഗ്രതയില്ല. എന്നാല്‍ ഇത് ഒരു രാജ്യം നല്‍കുന്ന ബഹുമാനവുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുക്കളെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാനും ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ട് എനിക്ക് അനുമതി നല്‍കുന്നില്ല. നിങ്ങള്‍ക്ക് അസൂയയാണെന്ന് മമത കുറ്റപ്പെടുത്തി.

അമേരിക്കന്‍ സര്‍ക്കാരോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ചിട്ടില്ലാത്ത കൊവാക്സിന്‍ സ്വീകരിച്ച മോദി എങ്ങനെയാണ് യു.എസ്. സന്ദര്‍ശിച്ചതെന്നും മമത ചോദിച്ചു.

മുഖ്യമന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു വ്യക്തമാക്കിയാണു കേന്ദ്ര വിദേശകാര്യമന്ത്രാലയം മമതയ്ക്ക് അനുമതി നിഷേധിച്ചത്. അടുത്തമാസം 6, 7 തീയതികളിലാണു സമ്മേളനം. റോമിലെ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോ ആണ് മമതയെ ക്ഷണിച്ചു കത്തയച്ചത്. അഞ്ഞൂറിനടുത്ത് ആളുകളെയാണു ക്ഷണിച്ചിട്ടുള്ളത്.

Top