പളളിത്തര്‍ക്കം രമ്യമായി പരിഹരിക്കണം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന് വൈദീകരുടെ കത്ത്‌

കൊച്ചി: യാക്കോബായ സഭയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്. ശവ സംസ്‌കാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണെന്നും ഇത് പരിഹരിക്കാന്‍ പ്രാദേശികമായ നീക്കുപോക്കുകള്‍ വേണമെന്നുമാണ് കത്തിലെ അവശ്യം.

ഓര്‍ത്തഡോക്‌സ് സഭയില്‍ നിലവിലെ മെത്രാപ്പോലീത്തമാരുടെ സെമിനാരി അധ്യാപകനായ ഫാ. ടി ജെ ജോഷ്വ അടക്കമുള്ള പതിമൂന്ന് വൈദീകര്‍ ഒപ്പിട്ട കത്താണ് ഓര്‍ത്തഡോകസ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വീതിയന്‍ കാത്തോലിക്ക ബാവക്ക് അയച്ചത്.

സഭക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാല്‍ സമീപകാല സംഭവങ്ങള്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. പൊതുസമൂഹത്തില്‍ സഭ അവഹേളിക്കപ്പെടുകയും രാഷ്ട്രീയമായി അവഗണിക്കപ്പെടുകയും ചെയ്തുവെന്ന് കത്തില്‍ പറയുന്നു.

ഓര്‍ത്തഡോക്‌സുകാര്‍ വേട്ടക്കാരും യാക്കോബായ വിശ്വാസികള്‍ ഇരകളും എന്ന രീതിയില്‍ പെരുമാറുന്നതെന്നും യാക്കോബായ സഭാംഗങ്ങളുടെ ശവ സംസ്‌ക്കാരം സംബന്ധിച്ച് ഭാവിയിലും തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ധാരണ ഉണ്ടാക്കണമെന്നും വൈദികര്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

യാക്കോബായ സമൂഹത്തെ മുറിപ്പെടുത്താതെ ഉള്ള നടപടികള്‍ ഉണ്ടാകണം. രണ്ടുമാസം മുമ്പ് പാത്രിയര്‍ക്കീസ് ബാവ അയച്ച കത്തിന് മറുപടി അയക്കണമെന്നും ഇത് വിശ്വാസികളുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നതിനും പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നും കത്തില്‍ പറയുന്നു. അഭിഭാഷകരെ മാത്രം ആശ്രിയിച്ച് തീരുമാനമെടുക്കാതെ സഭ സുന്നഹദോസ്, വിവിധ സഭ സമിതികള്‍ എന്നിവ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കണമെന്നും അവശ്യപ്പെട്ടാണ് വൈദീകര്‍ കത്തയച്ചിരിക്കുന്നത്.

Top