ജയ്ശ്രീറാം വിളിച്ചില്ല; 17കാരനെ കൂട്ടം ചേർന്ന് മർദ്ദിച്ചു

ഹൈദരാബാദ്: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ 17 കാരനായ മുസ്ലീം യുവാവിനെ നാൽപ്പതോളം പേർ ചേർന്ന് മർദ്ദിച്ചതായി പരാതി. ബോണലു ഘോഷയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഘോഷയാത്ര കടന്നു പോയ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ നെറ്റിയിൽ ചിലർ ചന്ദനം ചാർത്തി. പിന്നീട് ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഇത് വിസമ്മതിച്ചതോടെ ഘോഷയാത്രയിൽ പങ്കെടുതവർ ചേർന്ന് മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കുട്ടി പറയുന്നു.

തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ചാർമിനാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്യായമായി തടഞ്ഞു നിർത്തൽ, മുറിവേൽപ്പിക്കൽ, അസഭ്യം പറയുക, പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രൂപേഷ് ശർമ്മയാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാള കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.

Top