പേന മോഷ്ടിച്ചു; ചോദ്യം ചെയ്ത 12കാരിയെ കുത്തി കൊലപ്പെടുത്തി 10 വയസ്സുകാരി

ജയ്പൂര്‍: പേന മോഷ്ടിച്ചെന്നാരോപിച്ച് സഹപാഠിയെ കുത്തി കൊലപ്പെടുത്തി പത്തുവയസ്സുകാരി. രാജസ്ഥാനിലെ ജയ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പേന മോഷണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പത്ത് വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തുവയസ്സുകാരിയാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേന മോഷ്ടിച്ചത്. പേന മോഷ്ടിച്ചത് ചോദിക്കാന്‍ വീട്ടിലെത്തിയ പന്ത്രണ്ടുകാരി പത്തുവയസ്സുകാരിയുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പത്തുവയസ്സുകാരി പന്ത്രണ്ടുകാരിയെ തലക്കടിച്ച് പരിക്കേല്പ്പിക്കുകയായിരുന്നു. തന്നെ ആക്രമിച്ച കാര്യം പൊലീസ് അറിയിക്കുമെന്ന് പറഞ്ഞതോടെ പത്തുവയസ്സുകാരി കത്തിയെടുത്ത് പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

മാതാപിതാക്കള്‍ വീട്ടിലില്ലാതപ്പോഴായിരുന്നു വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കത്തിലായത്. തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ പന്ത്രണ്ടുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ മകളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മനസ്സിലാക്കിയ ദമ്പതികള്‍ മകളെ രക്ഷിക്കാന്‍ മൃതദേഹം കുളത്തില്‍ കെട്ടിത്താഴ്ത്തി. എന്നാല്‍, വീടിനടുത്തുനിന്ന് മൃതദേഹം കണ്ടെത്തിയാല്‍ പൊലീസ് അന്വേഷണം വരുമെന്ന് ഭയന്ന ദമ്പതികള്‍ കുളത്തില്‍ നിന്ന് മൃതദേഹം വീടിന് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് വ്യാഴാഴ്ച ജയ്പുരിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും പന്ത്രണ്ടുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെളിവ് നശിപ്പിച്ചതുള്‍പ്പടെയുള്ള കുറ്റംചുമത്തി പത്തുവയസ്സുകാരിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top