Jayasurya- Vigilance court

കൊച്ചി: അനധികൃതമായി കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ ചലച്ചിത്ര താരം ജയസൂര്യയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ജയസൂര്യ. മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

ജയസൂര്യ കായല്‍ കൈയേറിയതായി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മൂന്ന് സെന്റിലധികം ഭൂമി കൈയേറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതായാണ് പരാതി. കളമശ്ശേരി സ്വദേശിയും കൊച്ചിന്‍ കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍, രാജീവ് ജോസഫ്, നടന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ ചിലവന്നൂരിലെ വീട് നിര്‍മിച്ചതെന്നാണ് പരാതി.

സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2014ല്‍ അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

Top