കലാകാരന്മാര്‍ക്ക് വേണ്ടി ‘ആര്‍ട്‌സ് സ്‌പേസ് കൊച്ചി’ (ആസ്‌ക്) എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് നടന്‍ ജയസൂര്യ. എറണാകുളം ജോസ് ജംഗ്ഷനില്‍ കെ.എം.ആര്‍.എല്‍ കള്‍ച്ചറല്‍ കോര്‍ണറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കലാകാരന്മാര്‍ക്ക് ആടാനും പാടാനും വരക്കാനുമായുള്ള വേദിയാണ് ‘ആര്‍ട്‌സ് സ്‌പേസ് കൊച്ചി’. ഒരു മാസം മുമ്പാണ് ഇങ്ങനെ ഒരു തെരുവോര സാംസ്കാരിക പരിപാടിയുടെ ആശയം ജയസൂര്യ കൊച്ചി മേയര്‍ അനിൽ കുമാറുമായി പങ്കുവെച്ചത്. എന്നാല്‍ ഈ പദ്ധതി ഇത്ര പെട്ടന്ന് നടപ്പാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞത് പ്രവര്‍ത്തിച്ച മേയറാണ് എന്‍റെ ഹീറോ എന്നും ഉദ്‌ഘാടന വേളയിൽ ജയസൂര്യ പറഞ്ഞു. ആര്‍ട്ട്സ് സ്പേസ് കൊച്ചിക്കു വേണ്ടി തയ്യാറാക്കിയ തീം സോങ്ങും ചടങ്ങില്‍ ജയസൂര്യ റിലീസ് ചെയ്തു.
കൊച്ചി നഗരത്തിലെ കലാകാരന്മാര്‍ക്ക് കലയിടം കണ്ടെത്തിരിക്കുകയാണ് ‘ആര്‍ട്ട്സ് സ്പേസ് കൊച്ചി’ എന്ന പദ്ധതിയിലൂടെ. ലോകത്തെ വികസിത നഗരങ്ങളിലുള്ള പോലെ കൊച്ചിയെ സാംസ്കാരികമായി സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നും ഈ മഹത്തായ പദ്ധതിക്ക് എല്ലാ കൊച്ചിക്കാരുടേയും പിന്തുണ ഉണ്ടാകണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് മേയര്‍ പറഞ്ഞു.
കൊച്ചിയുടെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ച ലോകത്തിലെ പല ഭാഷകളിലും പാടുന്ന ചാള്‍സ് ആന്‍റണിയുടെ സംഗീത വിരുന്നോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇംഗ്ലീഷ്, മലയാളം, ക്യൂബന്‍, ആഫ്രിക്കന്‍ അടക്കം വിവിധ ഭാഷകളിലായി പാടിക്കൊണ്ട് ചാള്‍സ് ആന്‍റണി പദ്ധതിക്ക് ഗംഭീര തുടക്കം നൽകി. നഗരത്തിലെ എട്ട് വേദികളായ ജോസ് ജംഗ്ഷനിലെ കെ.എം.ആര്‍.എല്‍. കള്‍ച്ചറല്‍ കോര്‍ണര്‍, ചാത്യാത്ത് വാക്വേ പരിസരം, കോയിത്തറ പാര്‍ക്ക് പരിസരം, ഫോര്‍ട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയര്‍ പരിസരം, മറൈന്‍ ഡ്രൈവ് വാക്ക്വേ പരിസരം, പള്ളുരുത്തി വെളി ഗ്രൗണ്ട് പരിസരം, വൈറ്റില മൊബിലിറ്റി ഹബ് പരിസരം, പാലാരിവട്ടം ടൗണ്‍ സ്ക്വയര്‍ പരിസരം എന്നിവയാണ് പരിപാടി അവതരണത്തിനായുള്ള വേദി സജ്ജീകരിക്കുന്നത്.