സജ്‌നയുടെ കണ്ണീരിന് കൈത്താങ്ങായി ജയസൂര്യയെത്തി

കോവിഡ് കാലത്തെ ജീവിതമാർഗമായി തുടങ്ങിയ ബിരിയാണി വിൽപ്പന ചിലർ തടസപ്പെടുത്തുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ ട്രാൻസ്ജൻഡർ സംരംഭക സജ്നയ്ക്ക് സഹായവുമായി നടൻ ജയസൂര്യ. സജ്നയ്ക്ക് ബിരിയാണി കട തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകുമെന്ന് നടൻ ജയസൂര്യ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു താൻ നേരിടുന്ന പ്രശ്നങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ സജ്ന ഷാജി അവതരിപ്പിച്ചത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ബിരിയാണി വിൽക്കുവാൻ തന്നെ ചിലർ അനുവദിക്കുന്നില്ലെന്ന് സജ്ന പറഞ്ഞത്. ‘ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല” കണ്ണീരോടെ സജ്ന ഷാജി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ.

വിൽപ്പനയ്ക്കായി 150 ബിരിയാണിയും 20 ഊണും ആയിരുന്നു എത്തിച്ചിരുന്നത്. എന്നാൽ, അതിൽ 20 ബിരിയാണി മാത്രമാണ് വിറ്റത്. സമീപത്തു തന്നെ ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ ബിരിയാണി വിൽപനയെ തടസപെടുത്തുകയാണെന്നും സജ്ന പറഞ്ഞിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരം ഫുഡ് ഇൻസ്പെക്ടറെന്ന വ്യാജേന എത്തിയ ചിലർ ബിരിയാണി വാങ്ങാൻ വരുന്നവർക്കു മുന്നിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും ബിരിയാണി കച്ചവടം നടത്താൻ ലൈസൻസ് ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ ചോദിക്കുകയും ചെയ്തതായും സജ്ന പറഞ്ഞിരുന്നു.

ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്നടക്കം ലൈസൻസ് എടുത്തു കൊണ്ടായിരുന്നു സജ്ന ബിരിയാണി വിൽപ്പന ആരംഭിച്ചത്. എന്നാൽ, ചില ആളുകൾ ഇവരുടെ ഉപജീവനമാർഗം തടയുകയായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചുവെങ്കിലും ബിരിയാണി വിറ്റുതരാൻ തങ്ങൾക്ക് കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും സജ്ന പറയുന്നു.

അതേസമയം, സജ്നയ്ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ രംഗത്തെത്തി. സജ്നയെ ഫോണിൽ വിളിച്ച ശൈലജ ടീച്ചർ സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും സജ്നയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സജ്നയ്ക്ക് ഇക്കാര്യത്തിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സജ്നയ്ക്ക് അടിയന്തിര സാമ്പത്തികസഹായം നൽകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.

Top