റഷ്യയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന നമ്മളെല്ലാം ഒരുമിക്കുകയാണെന്ന് എം.വി ജയരാജന്‍

jayarajan

തിരുവനന്തപുരം : ലോകകപ്പ് ആരവങ്ങളിലേയ്ക്ക് ലോകം വീഴുമ്പോള്‍ മലയാളിക്കരയിലും ആവേശവും ചോരുന്നില്ല. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഇഷ്ട ടീമിനെക്കുറിച്ച് വാചാലരാവുകയാണ് ഓരോരുത്തരും.

കാല്‍പ്പന്തുകളിയുടെ ലോകമഹാമാമാങ്കത്തില്‍ ബ്രസീലാണ് തന്റെ ഇഷ്ട ടീമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍. ഫേയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഇനി കാല്‍പ്പന്തുകളിയുടെ
ലോകമഹാമാമാങ്കത്തിലേക്ക്
====================
ടോട്ടല്‍ ഫുട്‌ബോളാണ് ബ്രസീലിന്റെ പ്രത്യേകത. സാംബാ താളത്തിനൊത്തുള്ള നൃത്തച്ചുവടുകള്‍പ്പോലെ അടിമുടി പ്രൊഫഷണല്‍ വത്ക്കരിച്ചതാണ് എപ്പോഴും മഞ്ഞപ്പട മൈതാനത്തിറങ്ങാറുള്ളത്.എല്ലാവര്‍ക്കും തുല്യപ്രാധാന്യമെങ്കിലും, ലോക ഫുട്‌ബോള്‍ ഇതിഹാസമായ പെലെ മുതലിങ്ങോട്ട് നെയ്മര്‍ വരെ ലോകം പ്രത്യേകം വാഴ്ത്തിയ സൂപ്പര്‍താരങ്ങള്‍ എപ്പോഴും ബ്രസീലിനുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ കളിമികവ് കൊണ്ടുമാത്രമായിരുന്നില്ല മഞ്ഞപ്പടയുടെ മുന്നേറ്റവും വിജയവും. എല്ലാവര്‍ക്കും എല്ലാ കളിയിലും ഒരുപോലെ തിളങ്ങാന്‍ കഴിയണമെന്നില്ല. അതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ക്ക് മങ്ങലേറ്റാലും ആ കളിയിലും ബ്രസീല്‍ ജയിക്കുന്നത്.

പെലെയ്‌ക്കൊപ്പം മറഡോണയെ ഇഷ്ടപ്പെടുമ്പോഴും കളിക്കളത്തില്‍ കവിതരചിക്കുന്ന ഈ ടോട്ടല്‍ ഫുട്‌ബോള്‍ക്കാരെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്. ഏറ്റവും കൂടുതല്‍ത്തവണ (അഞ്ച് 1958, 1962 ,1970 , 1994, 2002) ലോകകപ്പ് നേടിയ രാജ്യം കൂടിയാണ് ബ്രസീല്‍. 2014 ല്‍ സ്വന്തം നാട്ടില്‍ ജര്‍മ്മനിക്ക് അര്‍ദ്ധാവസരങ്ങളില്‍ നിന്നുപോലും എതിരാളിയുടെ ഗോള്‍വല കുലുക്കാന്‍ പാകത്തില്‍ ഷോട്ടുതിര്‍ക്കാന്‍ കഴിവുള്ള നെയ്മറും സംഘവും ഈ ലോകകപ്പിലും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍നിരയിലാണ്.ഇതൊക്കെയാണെങ്കിലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റും രണ്ടുതവണ കിരീടം നേടിയ ടീമുമായ മെസ്സിയുടെ അര്‍ജന്റീനയും കഴിഞ്ഞതവണ കിരീടം നേടിയ ജര്‍മ്മനിയും പിന്നെ സ്‌പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ബെല്‍ജിയവുമെല്ലാം കരുത്തു തെളിയിക്കാന്‍ പോന്ന പോരാളികളുടെ ടീം തന്നെയാണ്.

ഇരുപത്തിയൊന്നാം ലോകകപ്പില്‍ 12 വേദികളിലായി 32 ദിവസങ്ങളില്‍ 32 ടീമുകള്‍ പോരാടുകയാണ്.ലെനിനിന്റെയും സ്റ്റാലിനിന്റെയും ദസ്തയേവ്‌സ്‌കിയുടെയും പാദസ്പര്‍ശമേറ്റ റഷ്യയില്‍ ഇതാദ്യമായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കൂടിയാണിത്.ലോകകപ്പ് ചില നല്ല സന്ദേശങ്ങളും നമുക്ക് പകരുന്നുണ്ട്. ലോകത്തിന്റെ ശ്രദ്ധ റഷ്യയിലേക്ക് ക്ഷണിക്കുമ്പോള്‍, അവിടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരായി നമ്മളെല്ലാം ഒരുമിക്കുകയാണ്. ലോകത്തെവിടെയായാലും, ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വര്‍ഗത്തിനുമപ്പുറത്ത്, മനുഷ്യരെല്ലാം ഒരുപോലെയാണെന്ന വലിയ സന്ദേശം കൂടിയാണ് ഈ ലോക മഹാമാമാങ്കം പകര്‍ന്നു നല്‍കുന്നത്.കലാകായിക മേളകള്‍ മനുഷ്യരെ ഒരുമിപ്പിക്കുന്ന സിദ്ധൗഷധം കൂടിയാണ്. ലോകകപ്പ് ഫുട്‌ബോള്‍ നമുക്കും ആഘോഷമാക്കാം…

എം.വി ജയരാജന്‍

Top