അപകടസ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ മാറിത്താമസിക്കുന്നില്ല: ജയരാജന്‍

കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ കണ്ണൂരില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

Top