ജയമോഹനന്റെ പരാമര്‍ശം കേരളത്തിലെ ജനങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്;കെ ഭാഗ്യരാജ്

ചെന്നൈ: മഞ്ഞുമ്മേല്‍ ബോയ്സിനെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ നടത്തിയ വിമര്‍ശനത്തിനെതിരെ തമിഴ് ചലച്ചിത്രകാരനും നടനുമായ കെ ഭാഗ്യരാജ് രംഗത്ത്. ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഒരിക്കലും ജയമോഹന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് നടന്‍ ഭാഗ്യരാജ് പറഞ്ഞത്. ‘എന്റെ വാക്കുകള്‍ വിവാദമായേക്കും എന്ന് എനിക്കറിയാം. എങ്കിലും ഈ വിഷയത്തില്‍ സംസാരിക്കണം. മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തെക്കാള്‍ വലിയ ഹിറ്റാണ് തമിഴകത്ത് ഉണ്ടാക്കിയത്. അതിന് ശേഷം ഒരു തമിഴ് എഴുത്തുകാരന്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തി. താഴ്ന്ന തരത്തിലുള്ള വിമര്‍ശനമാണ് അയാള്‍ നടത്തിയത്. അയാള്‍ ചിത്രത്തെ വിമര്‍ശിക്കുന്നത് ഒരു പ്രശ്‌നമല്ല. പക്ഷെ വ്യക്തിപരമായ ആക്രമണമാണ് അയാള്‍ നടത്തിയത്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതല്ല തമിഴ് സംസ്‌കാരം. നമ്മള്‍ എപ്പോഴും നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കും. ഒരാളെ തകര്‍ക്കാന്‍ വിമര്‍ശനം നടത്താറില്ല. ആ ചിത്രത്തില്‍ തമിഴ് നാട്ടുക്കാരെ കാണിച്ചത് ശരിയല്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് വിമര്‍ശനം ആണ്. എന്നാല്‍ ഇത് ശരിക്കും കേരളത്തിലെ ജനങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. അത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ ഇത് പറയാന്‍ കാരണം കേരളത്തിലെ ജനങ്ങള്‍ കരുതും ഞങ്ങളെ ഇത്ര അധിക്ഷേപിച്ചിട്ടും. തമിഴ്‌നാട്ടില്‍ ആരും അതിനെതിരെ ഒന്നും പറഞ്ഞില്ലെ എന്ന്. അതിനാല്‍ എനിക്ക് ഇത് വ്യക്തമാക്കിയെ തീരൂ, ഞങ്ങള്‍ എന്നും ന്യായത്തിനൊപ്പമാണ്’ – ഭാഗ്യരാജ് പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന് ശേഷം തമിഴ്- മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ എഴുതിയ ബ്ലോഗ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ജയമോഹനന്റെ കുറിപ്പ്. ചിത്രത്തിലേത് മദ്യപാനികളുടെ കൂത്താട്ടമാണെന്നും തെന്നിന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ ഇങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നുമൊക്കെ കുറിപ്പ് നീളുന്നു. അതേ സമയം മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടി ക്ലബ് കളക്ഷന്‍ നേടുന്ന ആദ്യത്തെ ചിത്രമായി മാറിയിരിക്കുകയാണ്. തമിഴകത്ത് മാത്രം 50 കോടിയിലേറെയാണ് ചിദംബരം സംവിധാനം ചെയ്ത സര്‍വെവല്‍ ത്രില്ലര്‍ നേടിയത്.

Top