ജയലളിതയുടെ മകളാണെന്ന അവകാശം ഉന്നയിച്ച അമൃതയ്ക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തും

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് പറഞ്ഞ് രംഗത്തെത്തിയ അമൃത സാരഥിയെ ഡിഎല്‍എ ടെസ്റ്റിന് വിധേയയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് കേന്ദ്രീകിച്ചുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലാര്‍ ബയോജിയാണ് അമൃതയെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുന്നത്.

ജയലളിതയുടെ മകളാണെന്ന് തെളിയിക്കുന്നതിനായി തന്നെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ആമൃത കോടതിയെ സമീപിച്ചിരുന്നു.

ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭര്‍ത്താവ് സാരഥിയുമാണ് അമൃതയെ വളര്‍ത്തിയത്. എന്നാല്‍ സാരഥിയും ഷൈലജയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കഴിഞ്ഞ മാര്‍ച്ചില്‍ സാരഥി മരിക്കുന്നതിനു മുമ്പായി താന്‍ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്. ബന്ധുക്കളായ ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവരും അമൃതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജയലളിതയ്ക്ക് ഒരു മകള്‍ ജനിച്ചിരുന്നെന്ന് അവരുടെ അര്‍ദ്ധ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. തന്റെ വല്യമ്മയാണ് ആ കുട്ടിയെ വളര്‍ത്തിയിരുന്നതെന്നും ജയലളിതയുടെ പിതാവിന്റെ സഹോദരി പുത്രിയായ ലളിത വെളിപ്പെടുത്തി.

1980 ആഗസ്ത് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂര്‍ വസതിയില്‍ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാല്‍ ജയലളിത പ്രസവിച്ച വിവരം വീട്ടുകാര്‍ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്റെ അന്തസ്സ് തകരാതിരിക്കാന്‍ തന്നെ വളര്‍ത്താനായി ബന്ധുവായ ഷൈലജയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും പറഞ്ഞിരുന്നു.

ജയലളിത അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശശികലയും കൂട്ടരും അതിന് സമ്മതിച്ചെന്നും അമൃത ആരോപിച്ചിരുന്നു.

Top